സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വർധിപ്പിക്കുന്നത്.


കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആ നഷ്ടം നികത്തുക എന്നതാണ് വില വർധനവിലൂടെ ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായി ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വർധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ബാറുകളിൽ വിൽക്കുന്ന മദ്യത്തിന്റെ വില ഉയരും. എല്ലാത്തരം മദ്യത്തിനും വില വർധിപ്പിച്ചിട്ടുണ്ട്.


ഇനി മുതൽ ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകളിലും രണ്ട് വിലയ്ക്കായിരിക്കും മദ്യം ലഭിക്കുക. ബാറുകൾക്കുള്ള മാർജിൻ 25 ശതമാനമായും വർധിപ്പിച്ചു. കൺസ്യൂമർഫെഡിന്റെ മാർജിൻ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.


ഇതിനിടെ, ലോക്ഡൗൺ ഇളവുകൾ ആരംഭിച്ച ആദ്യദിവസം സംസ്ഥാനത്ത് നടന്നത് റെക്കോർഡ് മദ്യവിൽപനയാണ്. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യമാണ്.





Post a Comment

വളരെ പുതിയ വളരെ പഴയ