ആശങ്ക ഉയർത്തി ഡെല്‍റ്റ പ്ലസ് വകഭേദം ; ജാഗ്രത അനിവാര്യം

ആശങ്ക ഉയർത്തി ഡെല്‍റ്റ പ്ലസ് വകഭേദം ; ജാഗ്രത അനിവാര്യം 

കൊവിഡ് രണ്ടാം തരംഗം അവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍, കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. 

ഡെല്‍റ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാമ്പിളുകള്‍ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാവുകയാണ്.

വ്യാപനം കൂടിയ മേഖലകളില്‍ പത്ത് മടങ്ങ് വരെ പരിശോധന നടത്തിയിട്ടും തുടര്‍ച്ചയായ 5 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളില്‍ തന്നെയാണ്. കൊവിഡ് രണ്ടാം തരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇത്.

നേരത്തേ നടന്ന സീറോ സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച്‌ ശതമാനം പേരില്‍ മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതല്‍. ഇളവുകളും ഇതിനിടയില്‍ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദവും ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇതോടൊപ്പം തീവ്രവകഭേദങ്ങള്‍ കണ്ടെത്താനെടുക്കുന്ന കാലതാമസവും.

വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസമാണ് സംസ്ഥാനം ജനിതക ശ്രേണീകരണ പഠനം തുടങ്ങിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് നിലവില്‍ സംവിധാനമുള്ളത്. എന്നാല്‍ സ്ഥിരീകരിച്ച മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളുടെയും ഫലം ലഭിച്ചത് ഡൽഹിയിലയച്ച സാംപിളുകളില്‍ നിന്നാണ്. ഡൽഹിയില്‍ നിന്ന് ഫലം ലഭിക്കുന്നതാകട്ടെ സാംപിളുകള്‍ നല്‍കി ഏറെ വൈകിയുമാണ്.

ഡൽഹിയിൽ സാംപിളുകളുടെ മൊത്തത്തിലുള്ള ശ്രേണീകരണം പഠിക്കുമ്പോള്‍ സംസ്ഥാനത്തുള്ളത് വൈറസിന്റെ ഭാഗങ്ങള്‍ ശ്രേണീകരിച്ചുള്ള പഠനത്തിനുള്ള സംവിധാനമാണ്. എല്ലാ ജില്ലകളില്‍ നിന്നും പ്രശ്നസാധ്യത കൂടിയ സാംപിളുകള്‍ സമഗ്രമായി ലഭിക്കണമെന്നിരിക്കെ സംസ്ഥാനത്ത് ഇത് നടക്കുന്നില്ല. പല ജില്ലകളും, പ്രശ്നസാധ്യതാ സംപിളുകളും വിട്ടു പോകുന്ന സാഹചര്യമാണുള്ളതെന്ന് വിദഗ്ദര്‍ തന്നെ പറയുന്നു. ഇങ്ങനെയെങ്കില്‍ തീവ്രവകഭേദങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനാകില്ല. ഇതോടെ വ്യാപനത്തിനും സാഹചര്യം കൈവിടാനും ഇടയാക്കുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ