തിരു.: സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ അദ്ധ്യയന വർഷം ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഓൺ ലൈൻ ക്ലാസുകൾക്ക് പുറമെ ഈ വർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്തും.
കഴിഞ്ഞ വർഷത്തേത് പോലെ വിക്റ്റേഴ്സ് ചാനലിൽ ഓൺ ലൈൻ ക്ലാസുകൾ തുടരും. ഇതിനു പുറമെ വിദ്യാർത്ഥികളുമായി അതത് അദ്ധ്യാപകർ നേരിട്ട് ഓൺ ലൈൻ വഴി തത്സമയം ക്ലാസുകൾ എടുക്കുന്നതാണ് പരിഗണിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാൻ ധാരണയായത്.
എല്ലാ ഡിവിഷനുകൾക്കും അതത് സ്കൂളുകൾ പ്രത്യേകം ക്ലാസ് നടത്തുന്നത് ആലോചിക്കണം. സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ഇത്തരം ക്ലാസുകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. ഇതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലത്തിലും സ്കൂൾ തലത്തിലും വേണ്ടിവരും. ഇത്തരത്തിൽ ക്ലാസുകൾ നടത്താൻ കഴിയുന്ന സാധ്യതകൾ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് നിർദ്ദേശങ്ങൾ നൽകാൻ സർക്കാർ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
ജൂൺ ഒന്ന് മുതൽ തന്നെ അദ്ധ്യയന വർഷം ആരംഭിക്കും. ആദ്യത്തെ 15 ദിവസം കഴിഞ്ഞ ക്ലാസുകളിലെ പാഠഭാഗങ്ങൾ ഓർത്തെടുത്ത് പുതിയ ക്ലാസിലേക്കുള്ള തയ്യാറെടുപ്പ് നടത്തും. ഇതിനു ശേഷം ഈ അദ്ധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കും. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്ഥമായി സ്കൂൾ അദ്ധ്യാപകരും കുട്ടികളും തമ്മിൽ ഒരുമിച്ചു പഠനം നടത്തുന്നതിന്റെ ആവശ്യകതയാണ് മന്ത്രിസഭായോഗത്തിൽ ഉയർന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ