ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍; ഡല്‍ഹിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം



ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്. ഡല്‍ഹിയില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടം ഈ ആഴ്ച തന്നെ പൂര്‍ത്തി ആകുന്നതോടെയാകും വാക്‌സിന്‍ ഉപയോഗത്തിന്റെ അനുമതി നല്‍കുക.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ നല്‍കും. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആരോഗ്യ ദൗത്യം വലിയ വെല്ലുവിളി ആകും എന്നുതന്നെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിനുകള്‍ നല്‍കേണ്ടതില്ലെങ്കിലും മുന്‍ഗണന അടിസ്ഥാനത്തിലും പ്രാതിനിധ്യ ക്രമത്തിലും ഇത് ഉറപ്പാക്കിയേ മതിയാകൂ. വെല്ലുവിളി ആണെങ്കിലും സംസ്ഥാന സര്‍ക്കാരുകളിലും ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ കട്ടുന്ന ഗൗരവമായ സമീപനത്തിലും വിശ്വാസം അര്‍പ്പിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഡല്‍ഹിയില്‍ 3500 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ലഭ്യമാക്കി. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ലോക്‌നായക്, കസ്തൂര്‍ബ, ജിടിബി ആശുപത്രികള്‍, ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രി, തുടങ്ങി മൊഹല്ല ക്ലിനിക്ക് വരെ വാക്‌സിന്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടക്കുന്ന മുഴുവന്‍ ദിവസ പരിശീലനവും നിര്‍ണ്ണായകമാകും. ഇതിന് തുടര്‍ച്ചയായി വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ഔദ്യോഗികമായി രാജ്യത്ത് നല്‍കും എന്നാണ് വിവരം.


Post a Comment

വളരെ പുതിയ വളരെ പഴയ