തിരു.: ഓഖിക്ക് സമാനമായ ബുർവി ചുഴലിക്കാറ്റ് കേരളാ, തമിഴ്നാട് തീരങ്ങളിൽ ആശങ്ക പരത്തുന്നു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നു രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറും. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഡിസംബർ രണ്ടോടെ തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. തമിഴ്നാട് തീരത്തേത്ത് പ്രവേശിച്ച ശേഷം മാത്രമേ തീവ്രന്യൂനമർദ്ദം എത്രത്തോളം കേരളത്തെ ബാധിക്കുമെന്ന് അറിയാൻ സാധിക്കൂവെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു.
മുൻകരുതലിന്റെ ഭാഗമായി ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകൾ യെല്ലോ അലർട്ടിലാണ്.
ന്യൂനമർദ്ദം, തീവ്രന്യൂനമർദ്ദമായി അറബിക്കടലിൽ കടന്നാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിന് സമാനമായ പാതയാണ് ബുർവി ചുഴലിക്കാറ്റിൻ്റേതും.
2017 നവംബർ 29 ന് ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ഓഖി ചുഴലിക്കാറ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ പ്രവേശിക്കുകയായിരുന്നു. ഡിസംബർ 6 ന് ഗുജറാത്ത് തീരത്ത് എത്തി നിർവീര്യമാവുകയായിരുന്നു. 2,538 കിമീ സഞ്ചരിച്ച ഓഖി 245 പേരുടെ ജീവനെടുത്തു. 550 പേരെ അന്ന് കാണാതായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ