രാജീവൻ കാവുമ്പായി മാധ്യമ പുരസ്കാരം മനോരമയിലെ എം. ഷജിൽകുമാറിന്.
കൊച്ചി: അന്തരിച്ച പത്രപ്രവർത്തകൻ ദേശാഭിമാനി സബ് എഡിറ്റർ രാജീവൻ കാവുമ്പായിയുടെ പേരിലുള്ള മാധ്യമ പുരസ്കാരത്തിന് മനോരമ കൊച്ചി യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ എം. ഷജിൽകുമാർ അർഹനായി. മനോരമ ദിനപത്രത്തിൽ 2020 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ‘അനാസ്ഥ അരുത്; മരുന്നാണ്’ എന്ന ലേഖനമാണ് ഷജിൽകുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഡിസംബർ ആറ് തിങ്കളാഴ്ച രാവിലെ 11ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും.
കണ്ണൂർ പ്രസ് ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷനും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ. എ. ആന്റണി, സിറിയക് മാത്യു, സി. പി. സുരേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
ഷജിൽകുമാറിന് പത്രപ്രവർത്തന മികവിന് 2015ലെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അവാർഡും 2016ലെ ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇടനേരം, കഥ പറയും സമുദായങ്ങൾ, മൊഴിയാളം, ഇ ശ്രീധരൻ - ഒരു അസാധാരണ ജീവിതം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. വയനാട് പനമരം സ്വദേശിയായ ഷജിൽ കുമാർ പരേതനായ ഇ. കെ. മാധവൻ നായരുടെയും തങ്കത്തിന്റെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: ശിവാനി, ചിന്മയൻ.
إرسال تعليق