ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കർണാടകയിലെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ പ്രവേശിപ്പിച്ചതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ സാർസ്–കോവ്–2 ജീനോമിക്സ് കൺസോർഷ്യ (ഐഎൻഎസ്എസിഒജി)മാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ വിവിധ ലബോറട്ടറി കളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലൂടെ തുടർച്ചയായി കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്ന സംവിധാനമാണ് ഐഎൻഎസ്എസിഒജി.
വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. പത്തു പേരുടെ ഫലം കാത്തിരിക്കുന്നുവെന്നും അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
إرسال تعليق