ഇടുക്കി ഡാം തുറന്നു: സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്; തീരത്ത് ജാഗ്രത.
ഇടുക്കി: ചെറുതോണി ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു. രാവിലെ ആറു മണിയോടെയാണ് തുറന്നത്. ഡാമിൽ നിന്ന് സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാം ആദ്യമായാണ് ഒരു വർഷം നാലു തവണ തുറക്കുന്നത്. ഡാമിലെ ജലനിരപ്പു ക്രമാതീതമായി ഉയർന്നതോടെയാണ് തുറന്നത്. മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തുറന്നതോടെയാണ് ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നത്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.85 അടിയായി. ഇന്നലെ രാത്രി തുറന്ന ഒൻപതു ഷട്ടറുകളിൽ എട്ടും അടച്ചു. നിലവിൽ തുറന്നിരിക്കുന്ന ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. 900 ഘനയടിയാണ് ഇപ്പോൾ കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാർ ഡാമിൽനിന്ന് വൻ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാൻ തുടങ്ങിയതോടെ വള്ളക്കടവിൽ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ