മുഖ്യമന്ത്രി ബ്രിട്ടാസാണോ ? കേരള എംപിമാര്‍.
തിരു.: പാർലമെൻറ് ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ ഓൺലൈൻ യോഗത്തിൽ തർക്കം. മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞപ്പോൾ, "താങ്കളാണോ മുഖ്യമന്ത്രി ? " എന്ന ചോദ്യവും യുഡിഎഫ് എംപിമാർ ഉയർത്തി.
എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാർഥത കാട്ടുന്നില്ലെന്നതും വേഗ റെയിലിനോടുള്ള യുഡിഎഫ് എതിർപ്പുമാണ് തർക്കത്തിനു കാരണമായത്. സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാർ കുറ്റപ്പെടുത്തി. വേഗ റെയിലിനോട് തങ്ങൾക്കു ശക്തമായ എതിർപ്പ് ഉണ്ടെന്നും അവർ വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ ഉന്നയിച്ചു സാധിച്ചെടുക്കണം എന്നു പറയുന്ന മുഖ്യമന്ത്രി, ഡൽഹിയിൽ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്നു ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നൽകുമ്പോൾ എംപിമാർ ഒപ്പം പോകാൻ തയാറാണ്. എന്നാൽ കൊണ്ടു പോകാൻ അദ്ദേഹം തയ്യാറാകുന്നില്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങൾ തയ്യാറാണ്. സഹകരണം വേണമെന്ന് അഭ്യർത്ഥിക്കുമ്പോൾ തിരികെ അതേപോലുള്ള സമീപനം തങ്ങളോടും സ്വീകരിക്കണമെന്നു ബെന്നി പറഞ്ഞു.
വേഗ റെയിൽ പദ്ധതി സംബന്ധിച്ചു പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തയാറാകണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ യുഡിഎഫിനുള്ള ശക്തമായ എതിർപ്പും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാർ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ