നിയമസഭാ സമ്മേളനം ഇന്നു മുതല്‍, മുട്ടില്‍ മുതല്‍ മോന്‍സണ്‍ വരെ ചർച്ചയാവും.
തിരു.: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമതു സമ്മേളനം ഇന്ന് തുടങ്ങും. സര്‍ക്കാര്‍ തിരക്കിട്ടു തട്ടിക്കൂട്ടിയ പതിന്നാല് ബില്ലുകള്‍ നിയമമാക്കുന്നതിനാണ് സഭ സമ്മേളിക്കുന്നത്. എന്നാല്‍ സമീപകാലത്ത് കേരളം കണ്ട നിരവധി അനഭിലഷണീയമായ നടപടികള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും അതിനു മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ഏറെ വിയര്‍ക്കും.
മുട്ടില്‍ മരംമുറി കേസില്‍ സര്‍ക്കാര്‍ നടത്തിയ വീഴ്ചകള്‍ സഭയില്‍ ആവര്‍ത്തിച്ചേക്കും. കുറ്റക്കാരെ രക്ഷിക്കുകയും കുറ്റം കണ്ടുപിടിച്ചവരെ ശിക്ഷിക്കുകയും ചെയ്ത നടപടികളാണു ചോദ്യം ചെയ്യപ്പെടുക. ആറ്റിങ്ങലില്‍ പിഞ്ചു പെണ്‍കുട്ടിയോട് പിങ്ക് പോലീസ് കാണിച്ച കൊടുംക്രൂരതയടക്കമുള്ള പോലീസ് അതിക്രമങ്ങളും സഭയെ പ്രക്ഷുബ്ധമാക്കും. പോലീസിലെ ഹണി ട്രാപ്പ്, ചേരിപ്പോര് തുടങ്ങി മോന്‍സണ്‍ മാവുങ്കലുമായി പോലീസിനും മറ്റുമുള്ള വഴിവിട്ട ബന്ധങ്ങളും പ്രതിപക്ഷം ആയുധമാക്കും. മുഖ്യമന്ത്രി വിവിധ മന്ത്രിമാര്‍, ഡിജിപി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോന്‍സണുമായി അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിക്കും. സംസ്ഥാനത്ത് ഉടനീളം പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുകയും ക്യാംപസുകളില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നതും ചോദ്യം ചെയ്യപ്പെടും. നവംബര്‍ 12 വരെയാണ് സഭ സമ്മേളിക്കുക. 24 ദിവസം കൊണ്ട് 14 ഓര്‍ഡിനന്‍സുകളാണു നിയമമാകാന്‍ കാത്തിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ