വാഷിങ്ടൻ ∙ ഫൈസർ – ബയോൺടെക്, മൊഡേണ വാക്സീനുകളുടെ രണ്ട് ഡോസുകളെടുക്കുന്നത് കൊറോണ വൈറസ് അപകടസാധ്യത 91 ശതമാനം കുറയ്ക്കുമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷന്റെ (സിഡിസി) പുതിയ പഠനം. മൊഡേണ വാക്സീന്റെ ഒറ്റ ഡോസ് പോലും ഇന്‍ഫെക്‌ഷൻ 81 ശതമാനം കുറയ്ക്കുന്നുണ്ട്. ലക്ഷണങ്ങളോടെയും അല്ലാതെയുമുള്ള ഇൻഫെക്‌ഷനുകൾക്ക് ഇത് ബാധകമാണ്.
കോവിഡ് വ്യാപനം തടയുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഒന്നാണ് വാക്സീനെന്ന് സിഡിസി ഡയറക്ടർ റൊഷേലേ പി. വലൻസ്കി പറഞ്ഞു. മൊഡേണ കോവിഡ് വാക്സീനുകൾ ഫലപ്രദവും ഒട്ടേറെ ഇൻഫക്‌ഷനുകളെ തടയുന്നതുമാണ്. രണ്ടു ഡോസും എടുത്തവർക്ക് കോവിഡ് വന്നാലും അത് വളരെ കുറഞ്ഞ ലക്ഷണങ്ങളോടെയായിരിക്കും. മറ്റുള്ളവരിലേക്ക് വൈറസിനെ പടർത്താനുള്ള സാധ്യത കുറവായിരിക്കുമെന്നും വലൻസ്കി പറയുന്നു.
പൂർണമായും വാക്സിനേഷൻ എടുത്തിട്ടോ (രണ്ടാം ഡോസ് കഴിഞ്ഞ് പതിനാലോ അതിലേറെയോ ദിവസങ്ങൾ) ഭാഗികമായി വാക്സിനേഷൻ എടുത്തിട്ടോ കോവിഡ് പിടിപെടുന്ന ആളുകൾക്ക് എംആർഎൻഎ വാക്സിനേഷൻ ഗുണം ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. പൂർണമായോ ഭാഗികമായോ വാക്സീനെടുത്തവർക്ക് കോവിഡ് വന്നാല്‍ പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയും 60 ശതമാനം കുറവാണ്.
പൂർണമായോ ഭാഗികമായോ വാക്സിനേഷൻ എടുക്കുകയും പിന്നീട് കോവിഡ് ബാധിക്കുകയും ചെയ്ത ആളുകൾക്ക് അവരുടെ മൂക്കിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടാകുന്നതിനുള്ള സാധ്യത 40 ശതമാനം കുറവാണ്. അതിനാൽ മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നതിനുള്ള സാധ്യത വളരെക്കുറവും. പൂർണമായോ ഭാഗികമായോ വാക്സിനേഷൻ എടുത്തവരിൽ കോവിഡ് പോസിറ്റീവ് ആകുന്നതിനുള്ള സാധ്യത വാക്സീൻ എടുക്കാത്തവരേക്കാളും 66 ശതമാനം കുറവാണ്.

إرسال تعليق