മില്‍മ കാലിത്തീറ്റ സബ്‌സിഡി പിന്‍വലിച്ചു

മില്‍മ കാലിത്തീറ്റ സബ്‌സിഡി പിന്‍വലിച്ചു.
കൊച്ചി: മില്‍മ കാലിത്തീറ്റയ്ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി പിന്‍വലിച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഒരു മാസം കൊണ്ട് സബ്‌സിഡി കൂടി ഇല്ലാതായതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത ദുരിതത്തിലായി. ഏഴു മാസമായി നല്‍കി വന്നിരുന്ന സബ്‌സിഡിയാണ് ഒരു മാസം കൊണ്ട് പിന്‍വലിച്ചത്. മെയ് ഒന്നു മുതല്‍ 30 രൂപയും ജൂണ്‍ ഒന്ന് മുതല്‍ 70 രൂപയുമാണ് പിന്‍വലിച്ചത്. സബ്‌സിഡി പിന്‍വലിച്ചതോടെ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകള്‍ക്ക് മില്‍മയുടേതിനെക്കാള്‍ വിലക്കുറവാണെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.
സബ്‌സിഡിയുണ്ടായിരുന്നപ്പോള്‍ 1,140 രൂപയായിരുന്നു മില്‍മ റിച്ച് കാലിത്തീറ്റയുടെ വില. ഇപ്പോള്‍ ഇതേ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ 1,240 രൂപ കൊടുത്ത് വാങ്ങണം.
        മറ്റിനങ്ങള്‍ക്കും ഇതേ രീതിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. മില്‍മ ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് മുന്‍പ് 1,270 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 1,370 രൂപ നല്‍കണം. മുന്‍പ് 1,315 രൂപയ്ക്ക് ലഭിച്ചിരുന്ന ബൈപ്രോ കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1,415 രൂപ നല്‍കണം.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതു കൊണ്ടാണ് സബ്‌സിഡി പിന്‍വലിച്ചതെന്നാണ് അധികൃതരുടെ വാദം. മില്‍മയുടെ പുതിയ ഭരണസമിതിയാണ് സബ്‌സിഡി പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം.

Post a Comment

വളരെ പുതിയ വളരെ പഴയ