സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാനും അനുമതി.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ലോക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനം എടുത്ത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-ലും താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 15-ല്‍ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു.
ജൂണ്‍ ഒമ്പത് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30-ല്‍ നിന്ന് 15-ലേക്ക് വളരെ വേഗത്തില്‍ താഴ്‌ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.
അതേസമയം, ലോക്ക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന 'മിനി ലോക്ക്ഡൗണ്‍' നടപ്പാക്കുകയെന്ന കാര്യവും ആലോചനയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

إرسال تعليق